Wednesday 9 March 2016

Ladies.. you are one half of the world & the reason for the other half!


വനിതാ ദിനത്തിൽ, ഒരു സ്ത്രീയുടെ അടുക്കളയിൽ കരിഞ്ഞമരുന്ന ജീവിതത്തെ കുറിച്ചുള്ള വിലാപ പൂർണമായ പോസ്റ്റ്‌ വായിച്ചപ്പോൾ ചിലത് പറയേണ്ടി വന്നു.. എന്റെ അമ്മ അടക്കമുള്ള പഴയ ജെനെറേഷൻ സ്ത്രീകൾ, കുടുംബം, മക്കളുടെ ഭാവി എന്നതിൽ കവിഞ്ഞൊരു സ്വപ്നമോ ജീവിതമോ ഉണ്ടായിരുന്നില്ല, ചിലർകെങ്കിലും മറ്റു മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഭൂരിഭാഗം എഞ്ജോയ്‌ ചെയ്തത്‌, നമ്മളെ വളർത്തുന്നത്‌ തന്നെയാകണം, പരാതികളില്ലാതെ.. കാലം മാറി പുതിയ ജെനെറേഷൻ വിദ്യാഭ്യാസം ഉള്ളവരായി, അവർക്ക്‌ കുടുംബം എന്നതിനേക്കാൾ വലിയ സ്വപ്‌നങ്ങൾ ഉണ്ടായി. ഈ ജെനെറേഷൻ ഗ്യാപ്‌ ഉള്ളവർ പരസ്പരം തങൾകെന്ത്‌ വേണം എന്ന് മനസിലാക്കാതെ വിവാഹം കഴിച്ച്‌, പാതിവഴിയിൽ ഉപേക്ഷിക്കുകയോ, കുട്ടികൾകും മറ്റുള്ളവര്കും വേണ്ടി അഡ്ജസ്റ്റ് ചെയ്ത് നീറി ജീവിക്കുകയോ ചെയ്യുന്നു. നീറി ജീവിക്കുന്നവർ ചിലർ മറ്റുള്ള ബന്ധങ്ങളിലേക്ക് നീങ്ങുകയോ, ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ ഷെയർ ചെയ്ത് മാനസികാശ്വാസം കണ്ടെത്തുകയോ ചെയ്യും. തികച്ചും സ്വാഭാവികം. ആഷിക്ക്‌ അബു, റാണി പദ്മിനിയിൽ പറഞത്‌ പോലെ ഞങ്ങൾ ആണുങ്ങൾ കണ്വീനിയൻസിന്റെ ആശാന്മാർ ആണു, തങ്ങളുടെ കടമകൾ അവരെ ഒർമിപ്പിക്കാതെ സ്വയം ചെയ്‌താൽ ഞങ്ങൾ അത് നിങ്ങളുടെ മാത്രം കടമയായി പതിച്ചു തരും. ഞാനടങ്ങുന്ന വര്ഗം, രാവിലെ എഴുന്നേറ്റില്ലെങ്കിലും, ഡിഷ്‌ വാഷിംഗ്‌, അടിക്കൽ, തുടക്കൽ, കഴുകൽ ഒക്കെ നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ. ഞാനിതൊന്നും ചെയ്യുന്നതിൽ എനിക്ക്‌ ഒരു നാണക്കേടും തോന്നിയിട്ടില്ല, ഇനി അത്രക്ക്‌ തിരക്കായി ചെയ്യാൻ കഴിയില്ല എന്നാണു എങ്കിൽ, ഇതൊക്കെ നമുക്ക്‌ വേണ്ടി ചെയ്ത്‌ തരുന്ന ആളെ വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും അപ്പ്രീഷ്യേറ്റ്‌ ചെയ്യാൻ എങ്കിലും സമയം കണ്ടെത്തുക, അവരുടെ സ്വപ്നങ്ങളെ പ്രോൽസാഹിപ്പിക്കുക. "ഞാൻ നിന്റെ കയ്യിലേൽപിക്കുന്നത്, അടുക്കളയിൽ പണിയെടുക്കാനും കുട്ടികളെ പ്രസവിച്ച് വളർത്താനുമുള്ള ഒരു യന്ത്രത്തെ അല്ല, നിന്നെക്കാൾ ശാരീരികമായി ശോഷിച്ച എന്നാൽ നിന്നെക്കാൾ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള ഒരു സ്ത്രീയെ ആണ്, നീയവളുടെ സ്വപ്നങ്ങൾക്ക് താങ്ങാകുക, അവൾ നിന്റെ ജീവിതത്തിൽ തണലാകും.." മകളെ പോലെ ഒരാൾ ഉണ്ടെനിക്ക്, അവളെ കെട്ടാൻ പോകുന്നവനോട് എനിക്കിപ്പോൾ പറയാൻ തോന്നുന്നത് ഇതാണ്! ഞാൻ കുറെ മുന്പ് എഴുതിയ ഒരു പോസ്റ്റ്‌ ഞാനവർകും, അവരെ പോലെ ഉള്ളവർക്ക് വേണ്ടി സമർപ്പിക്കുന്നു.. ഇന്നൊരു ചോദ്യമുണ്ടായിരുന്നു. ഉള്ളടക്കം ഇങ്ങനെ, സ്ത്രീകൾക്ക് സൊസൈറ്റിയിൽ ഉള്ള പങ്ക്.. ഒരു വർഷത്തെ സിലബസ് ഒരു ദിവസം കൊണ്ട് പഠിച്ചത് കൊണ്ട് ,അങ്ങനെ ഒരു ഭാഗം ടെക്സ്റ്റ് ബുക്കിൽ ഉള്ളതായി ഓർത്തത് പോലുമില്ല. എങ്കിലും അത് എഴുതാനായി ഞാൻ മാർക്ക് ചെയ്തു. ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ എന്നോട് പറഞ്ഞ കാര്യങ്ങൾ, എന്റെ കസിൻ പെങ്ങൾസ്‌ മുതൽ മനസിൽ കയറി ഇറങ്ങിയ ഓരോ സ്ത്രീകളോടും പറഞ്ഞ കാര്യങ്ങൾ, അതായിരുന്നു അതിന്റെ ഉത്തരം. അമ്മയുടെ വസ്ത്രത്തിൽ പിടിച്ച് തൂങ്ങി, അടുക്കളയിൽ കയറുന്ന കൊച്ചു കുഞ്ഞ് , ആണാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് തിരികെ പറക്കുകയും പെണ്ണാണെങ്കിൽ ജീവിതാന്ത്യം വരെ അതിനുള്ളിൽ ഉറച്ചു പോകുകയും ചെയ്യുന്നത്, എന്റെ ബാല്യത്തിലെ സ്ഥിരം കാഴ്ച ആയതിനാൽ ആകാം, വളർന്നപ്പോൾ പഠിക്കണം എന്നും ഇനിയും പഠിക്കണം എന്നും, അതില്ലെങ്കിൽ ഉള്ള കഴിവുകളെ പരിപോഷിപ്പിക്കണം എന്നും ഞാനവരോട് പറഞ്ഞത്. സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ഒരു അപകട ഘട്ടത്തിലെ അനിവാര്യത മാത്രമല്ല, ജീവിക്കുന്നു എന്ന് സ്വയം തോന്നാനും, ജീവിച്ചിരുന്നു എന്ന് വരും തലമുറയ്ക്ക് മനസിലാകാനും വേണ്ടി കൂടി ആണ്. കഴിഞ്ഞ ദിവസം പഴയ ഒരു സുഹൃത്തിന്റെ പേജിൽ അവൾ ചെയ്ത ഓർണമെന്റ്സ് കണ്ടിരുന്നു. നീ സീരിയസ് ആയി എടുക്കുന്നില്ലേ എന്ന് ചോദിച്ചു, സമയമില്ല എന്നവൾ.. സമയം കണ്ടെത്തണം എന്നതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. തലയാട്ടി സമ്മതിച്ചിട്ടുണ്ട്. എല്ലാവര്കും തുല്യ അനുപാതത്തിൽ ഒന്നും ലഭിച്ചുകാണില്ല, ചിലർ പഠിക്കും ചിലർ വരക്കും ചിലര് എഴുതും ചിലർ പാടും മറ്റു ചിലർ ഇതെല്ലാം ആസ്വദിക്കും അതുപോലും ഒരു കഴിവാണെന്നു തിരിച്ചറിയാൻ ഒരുപക്ഷെ മറ്റുള്ളവരുടെ വാക്കുകൾ വേണ്ടി വരും. ഈ ഇടെ ഞാൻ സന്തോഷത്തിലാണ്, മനസിൽ വേരുറപ്പിച്ച ചില മഹതികൾ ഇപ്പോളും പഠിക്കുന്നു, പാടുന്നു, വരയ്ക്കുന്നു മനോഹരമായ സൃഷ്ടികൾ നടത്തുന്നു ഉയർചകളിലെക്കു പറകുന്നു. ഈ നീലാകാശത്ത് സുന്ദരിമാരായ നിങ്ങൾ പാറി പറക്കുന്നത് കാണുന്നതിലും മനോഹരമായ കാഴ്ച എന്തുണ്ട്, ഹവ്വയുടെ പെണ്മക്കളെ.. അതിരാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കി, ഞങ്ങളെ റെഡി ആക്കി സ്കൂളിൽ വിട്ട്, വീടും പറമ്പും വൃത്തിയാക്കി ഉച്ചക്ക് മത്തിക്കറി മുളകിട്ട് വച്ച്, നിസ്കാരപ്പായിലിരുന്നു ഖുറാൻ ഓതി, വൈകീട്ട് സീരിയൽ കണ്ട് കറിക്കരിഞ്ഞ്, അത്താഴം കഴിഞ്ഞ് ഒരു കുന്ന് പാത്രങ്ങൾ കഴുകി വച്ച്, ഞങ്ങളെ ഉറക്കാൻ കിടത്തുമ്പോൾ മുഖത്ത് കരിയുമായി ചിരിക്കുന്ന ഉമ്മയെ പോലെ നീയും കഷ്ടപ്പാടിൽ എന്നെ നോക്കി ചിരിക്കരുത് എന്ന് ഞാനെന്റെ സഹോദരിയോട്‌ പറയണം എന്നാഗ്രഹിച്ചിരുന്നു...അവൾ ഇപ്പോൾ ചിരിക്കാറില്ല, അവളുടെ മുകളിൽ തളിർത്ത് നില്കുന്ന മൈലാഞ്ഞ്ജി ചെടി വെള്ളിയാഴ്ചകളിൽ എന്നെ നോക്കി ചിരിക്കും, അപ്പോൾ ഞാൻ കരയും !