Tuesday 8 September 2015

Funny Games.. നതിംഗ് ഫണ്ണി എബൌട്ട്‌ ഇറ്റ്‌ !!

എന്തിന് വേണ്ടിയാണവർ ഈ ക്രൂരത ചെയ്തതെന്ന് ആരും പറഞ്ഞില്ല,
മാനസിക വൈകല്യമുള്ളവർ ഇത്തരത്തിൽ കൃത്യമായി പെരുമാറുമോ
എന്ന സംശയവും മനസ്സിൽ തൂങ്ങിയാടി നിന്നു..
കഴിഞ്ഞ ദിവസം കണ്ട സിനിമ, ഫണ്ണി ഗെയിംസ്,
അതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

പതിവുള്ള സിനിമാ സമയത്ത് ഇന്നലത്തെ നറുക്ക് വീണത് Michael Haneke യുടെ Funny Games നു. സൌണ്ട് സിസ്റ്റെം മൂളി തുടങ്ങി, കണ്ണടയുടെ ലെൻസ്‌ തുടച്ച് ഞാൻ പില്ലോയിലേക്ക് ചാഞ്ഞു.

വെക്കേഷൻ ആസ്വദിക്കാൻ തയ്യാറെടുക്കുന്ന ഭാര്യയും ഭർത്താവും മകനുമടങ്ങുന്ന
ആ കുടുംബത്തിലേക്ക്, മുട്ട കടം ചോദിച്ചുകൊണ്ട് വരുന്ന ഒരു യുവാവ്, ശേഷം
അവനെ തേടി വരുന്ന മറ്റൊരുവൻ. രണ്ടുപേരും ചേർന്ന് പതിയെ അവരെ
സ്വന്തം വീട്ടിൽ ബന്ധികൾ ആക്കുകയാണ്.

ശബ്ദകൊലാഹലങ്ങളൊ ആയുധങ്ങളുടെ കൂട്ടപ്പൊരിചിലൊ രക്തം ചിന്തലൊ ഇല്ലാതെ തന്നെ, പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞു എന്ന് എന്നിലെ സിനിമാ പ്രേമി വിലയിരുത്തുമ്പോളും, അവർകൊന്നെഴുന്നെറ്റ് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ, ആർകെങ്കിലും
ഫോണ്‍ ചെയ്യാൻ കഴിഞ്ഞെങ്കിൽ, അടിച്ച് വീഴ്ത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
നവോമി വാട്സ് അവതരിപ്പിച്ച വീട്ടമ്മയുടെ കണ്ണുകൾ എന്നെ പീടിപ്പിച്ചുകൊണ്ടിരുന്നു, മകന്റെ മുൻപിൽ വസ്ത്രാക്ഷേപയാക്കുന്ന ആ നിമിഷം ഭൂമി പിളര്ന്നു താഴൊട്ട് പോയെങ്കിൽ എന്നാശിച്ചു.കാലിൽ ഏല്പിച്ച മുറിവ് മൂലം അനങ്ങാൻ കഴിയാത്ത ഭർത്താവിന്റെ നിസ്സഹായതയിൽ ഞാൻ തേങ്ങി.
 ഇടക്ക് മകൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാനെന്റെ കാലുകൾ അവനു കടം നല്കി. ഒടുവിൽ അവന്റെ രക്തം ടീവിയിലേക് ചീറ്റിയപ്പൊൾ, ഒരുനിമിഷം ഞാൻ കണ്ണടച്ച് പിടിച്ചു.
എന്നിട്ടും ഞാൻ ആശ്വസിച്ചു, I Spit On Your Grave എന്ന സിനിമയും ഒരിക്കലെന്നെ ഇതുപോലെ ശിക്ഷിച്ചതാണ്, പക്ഷെ അക്രമികൾക്ക് തക്ക ശിക്ഷ നല്കിയ ക്ളൈമാക്സ് എന്നെ ഏറെ ആശ്വസിപ്പിചച്ചിരുന്നു. അങ്ങനെ ഒരു ഭാഗം ഇല്ലാത്ത കഥകൾ ഉണ്ടാകാറില്ല എന്ന വിശ്വാസം അവസാനം വരെ എന്നെ പിടിച്ചിരുത്തി.

ഒരു ഭാവമാറ്റവും ഇല്ലാതെ അവർ അടുത്ത വീട്ടിൽ മുട്ട ചോദിച്ചു ചെല്ലുംബോൾ, കുപ്പിയിലെ തണുത്ത വെള്ളം മുഴുവൻ ഞാൻ കുടിച്ചു വറ്റിച്ചു.


സിനിമകൾ ജീവിതത്തെക്കാൾ വേദനിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഡൽഹിയിലെ പെണ്‍കുട്ടിയും സൌമ്യയും മറ്റനേകം മുഖങ്ങളും മനസിലേക്കോടിയെത്തി ചോദിച്ചു, "അപ്പോൾ ഞങ്ങളോ ...?"

കണ്ണടച്ചിരിക്കുമ്പോൾ ബിരുദത്തിനു പഠിപ്പിക്കുന്ന മകൾ ചോദിച്ചു,
"ഇതെന്ത് സിനിമയാ എന്നെ കാണിക്കുന്നത്, തിന്മ ജയിക്കോ,
തിന്മ ജയിക്കാൻ പാടുണ്ടോ..?"

കണ്ണുതുറക്കാതെ ഞാനെന്റെ ഫിലോസഫി കെട്ടഴിച്ചു, "നന്മയുടെ ജയം നടക്കുന്നത് രണ്ടു ഇടങ്ങളിലാണ്, കഥകളിലും ദൈവസന്നിധിയിലും..പിന്നെ..." പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ തൊണ്ട ഇടറി ..

നടുനിവർത്തി കിടന്നിട്ടും ഉറക്കം തിരിഞ്ഞ് നോക്കാതെ ദൂരേക്ക് നടന്നകന്നു, അതിനിന്നലെ ആ സിനിമയിലെ സൈക്കോപാത്തിന്റെ കണ്ണ്കൾ ആയിരുന്നു, ദയയെന്ന വികാരം തോട്ടുതീണ്ടാത്തവ !

1 comment:

  1. അപ്പോള്‍ നന്മയ്ക്കാണ് ആത്യന്തികജയം എന്ന് പറയുന്നതോ

    ReplyDelete